Sunday, March 1, 2020

ഓൺലൈൻ പ്രണയം : നോവൽ

Part-1

ഉത്തരവാദിത്തം



രാവിലെ പത്തിനോടടുത്ത സമയം. ഒരുപാട് കെട്ടിടങ്ങൾക്ക്  നടുവിലുള്ള  ഗ്ലാസ്സിട്ട  ആ  നീല കളർ കെട്ടിടം "ഓർബിറ്റ് ഐടി" കമ്പനിയുടേതാണ്, കമ്പനിയിലെ ജോലിക്കാർ ഓരോരുത്തരായി എത്തി കൊണ്ടിരിക്കുന്നു.  ഏകദേശം 10 മണി ആയതോടെ ജീവനക്കാരുടെ തിരക്ക് പെട്ടെന്ന് വർദ്ധിച്ചു. വൈകി എത്താൻ അവർ ആഗ്രഹിക്കാത്തതിനാലാവണം  എല്ലാവരും 10-മണിക്ക് മുൻപ് തന്നെ എത്തിച്ചേരാൻ തിരക്കുകൂട്ടി. ഓരോ ജീവനക്കാരുടെയും വരവ് സമയം, വാതിൽക്കൽ സ്ഥാപിച്ചിരിക്കുന്ന സ്മാർട്ട് കാർഡ് റീഡറിൽ രേഖപ്പെടുത്തുന്നുണ്ട്. എത്തിച്ചേരുന്ന സമയം മാത്രമല്ല, ജീവനക്കാരുടെ മൊത്തത്തിലുള്ള എല്ലാ പോക്ക് വരവുകളും  സ്മാർട്ട് കാർഡ് റീഡറിൽ രേഖപ്പെടുത്തുന്നു. കമ്പനിയുടെ പ്രധാന ഗ്ലാസ് ഡോറിൽ മാഗ്നറ്റിക് ലോക്ക് ആണ്  ഘടിപ്പിച്ചിരിക്കുന്നത് , ജീവനക്കാർ അവരുടെ തിരിച്ചറിയൽ കാർഡുകൾ സ്മാർട്ട് കാർഡ് റീഡറിന് മുൻപിൽ  കാണിക്കുമ്പോൾ മാത്രം  വാതിൽ തുറക്കുന്ന രീതിയിലാണ് അത്  പ്രോഗ്രാം ചെയ്തിട്ടുള്ളത്. ആ ഐഡന്റിറ്റി കാർഡുകളും സ്മാർട്ട് കാർഡ് റീഡറുകളും ഉള്ളതിനാൽ കമ്പനിയുടെ സുരക്ഷയും ജീവനക്കാരുടെ സമയ  ക്രമവും നിലനിർത്തി പോന്നു. 10 മണിക്കുള്ള  ബസർ മുഴങ്ങിയപ്പോൾ, കമ്പനി ഡയറക്ടറും സിഇഒയുമായ അഞ്ജലി ഉൾപ്പെടെ മറ്റ്  എല്ലാ സ്റ്റാഫുകളും കമ്പനിയിലെത്തിയിരുന്നു.

അഞ്ജലിക്ക് 23 വയസ്സായിരുന്നു, അവൾ ബി. ഇ.  കമ്പ്യൂട്ടർ ആണ് പഠിച്ചത്. നേരത്തെ കമ്പനി ഡയറക്ടറും സി.ഇ.ഒ യും ആയിരുന്ന,  അവളുടെ പിതാവിന്റെ പെട്ടെന്നുള്ള മരണം കാരണം,  കമ്പനിയുടെ ഉത്തരവാദിത്തം അവളിലേക്ക് വന്നു. അവളുടെ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ഭാരിച്ച  ഉത്തരവാദിത്തമായിരുന്നു അത്; ഇങ്ങനെ ഒരു അവസ്ഥ അല്ലായിരുന്നെങ്കിൽ,  കൂട്ടുകാരോടൊത്ത്  ചുറ്റിക്കറങ്ങുകയും ആസ്വദിക്കുകയും ചെയ്യേണ്ട ഒരു പ്രായമായിരുന്നു അവളുടേത്. തുടർ വിദ്യാഭ്യാസത്തിനായി യു എസി ലേക്ക് പോകാനായിരുന്നു അവളുടെ ആഗ്രഹം. പക്ഷെ  അവളുടെ പിതാവിന്റെ   മരണത്തെത്തുടർന്ന് അവളുടെ ആഗ്രഹം വെറും ആഗ്രഹമായി തന്നെ  തുടർന്നു. കമ്പനിയുടെ  ഉത്തരവാദിത്തം നല്ലരീതിയിൽ  കൈകാര്യം ചെയ്യാനും, അതേ സമയം തന്നെ അവളുടെ പ്രസരിപ്പ് നിലനിർത്താനും അവൾ ശ്രമിക്കാറുണ്ടായിരുന്നു. 

അഞ്ജലി ഇരു വശവുമുള്ള ക്യാബിനുകൾക്കിടയിലൂടെയുള്ള  ഇടനാഴിയിലൂടെ  അവളുടെ റൂമിലേക്ക്  നടന്നു. അയഞ്ഞ വെളുത്ത ടി-ഷർട്ടും  കോട്ടൺ ക്രീം ട്രൗസർറും ആയിരുന്നു അവളുടെ വേഷം.  ഓഫീസ് സമയങ്ങളിൽ  കാഷ്വൽ ഡ്രെസ്സ് ധരിക്കാൻ ആയിരുന്നു അവൾക്കിഷ്ടം. പ്രധാനപ്പെട്ട എന്തെങ്കിലും  പ്രോഗ്രാം, അല്ലെങ്കിൽ ക്ലയന്റുകളുമായുള്ള കൂടിക്കാഴ്ച നടക്കുമ്പോഴെല്ലാം മാത്രമേ അവൾ ഫോർമൽ  വസ്ത്രം ധരിക്കാറുള്ളു. മറ്റ് ഓഫീസ് ജീവനക്കാർക്കും ഡവലപ്പർമാർക്കും അവിടെ ഫോർമൽ  വസ്ത്രം ധരിക്കണം എന്ന്  നിർബന്ധമുണ്ടായിരുന്നില്ല. അവരുടെ  ഇഷ്ട്ടത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാൻ അവർക്ക് അവിടെ സ്വാതന്ത്ര്യമുണ്ടായിരുന്നു. 

"നിങ്ങൾ ഓഫീസിൽ ചെയ്യുന്ന ജോലി എന്ത്‌ തന്നെ ആയാലും, അത്  നിങ്ങൾക്ക് ആസ്വദിച്ച് ചെയ്യാൻ കഴിയണം. നിങ്ങൾക്ക് നിങ്ങൾ ചെയ്യുന്ന ജോലി ആസ്വദിക്കാൻ കഴിയുമെങ്കിൽ അതിൽ നിന്നുള്ള ടെൻഷനും,  ക്ഷീണവും  നിങ്ങൾക്ക് അനുഭവപ്പെടില്ല" എന്ന്  അഞ്ജലി എപ്പോഴും അവരോട് പറയാറുണ്ടായിരുന്നു. ജോലിയിൽ ആസ്വാദനവും കളി തമാശകളും കലർത്തി അവൾ ജീവനക്കാരുടെ ഉൽ‌പാദനക്ഷമത വർദ്ധിപ്പിച്ചു. ജിം, നീന്തൽക്കുളം, പ്രാർത്ഥന റൂം , മെഡിറ്റേഷൻ റൂം, തുടങ്ങിയ സൗകര്യങ്ങൾ അവൾ  ജീവനക്കാർക്ക് വേണ്ടി നൽകിയിരുന്നു. ഈ സൗകര്യങ്ങൾ കാരണം ജീവനക്കാർ അവരുടെ പരമാവധി സമയം ഓഫീസിൽ ചെലവഴിക്കുകയും, തിരക്കേറിയ ജോലികൾക്കിടയിലെ  സമ്മർദ്ദങ്ങളെ  നേരിടുകയും ചെയ്തു. ഇതിന്റെയെല്ലാം  നല്ല റിസൾട്ട്‌  കമ്പനിക്ക് ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു. 

അവളുടെ ഓഫീസിലേക്ക് പ്രവേശിക്കുമ്പോൾ ചില ജോലിക്കാർ ചെറുതായി തല കുനിച്ച് അവളെ ആശംസിച്ചു. അവർക്ക് ചെറു പുഞ്ചിരിസമ്മാനിച്ച്  അവൾ ഓഫീസിലേക്ക്  കയറിപ്പോയി. ആശംസ പേടിച്ചിട്ടല്ല, മറിച്ച് അവളെക്കുറിച്ച് അവർക്ക് തോന്നിയ ബഹുമാനത്തിൽ നിന്നാണെന്ന് അവരുടെ ശരീരഭാഷയിൽ നിന്ന് വ്യക്തമായിരുന്നു.  "ഞാൻ നിങ്ങളിൽ ഒരാളാണ്" എന്ന ചിന്ത മറ്റുള്ള സ്റ്റാഫുകളിലും എത്തിക്കാൻ വേണ്ടി ആവാം, മറ്റുള്ളവരുടേതിന് സാമ്യമായ തരത്തിലുള്ള ഫർണിച്ചറുകളായിരുന്നു അവളുടെ ഓഫീസിലും ഉണ്ടായിരുന്നത്. 

സ്പ്രിങ് കൊണ്ട് സജ്ജീകരിച്ച ഗ്ലാസ്‌ ഡോർ തള്ളി തുറന്നുകൊണ്ട്,  അഞ്ജലി അവളുടെ ക്യാബിനിൽ പ്രവേശിച്ചു.


തുടരും... 

Tuesday, February 11, 2020

പറയാൻ മറന്ന പ്രണയം

ഇഷ്ടപ്പെടുന്ന ആളെ മുന്നിൽ കാണുമ്പോൾ അടിവയറ്റിൽ മഞ്ഞു വീഴുന്ന സുഖം എന്നൊക്ക ഓം ശാന്തി ഓശാന എന്ന സിനിമയിൽ നസ്രിയ പറയുന്ന ഒരു ഡയലോഗ് ഉണ്ട് .എന്നാൽ എനിക്ക് അങ്ങനേ ഒന്നും ആയിരുന്നില്ല. കയ്യും കാലും  വിറച്ചു എന്നല്ലാതെ അവളെ കാണുമ്പോൾ വേറൊന്നും എനിക്ക് തോന്നിയിരുന്നില്ല.

പ്രേമം എന്താണെന്ന് അത്ര വലിയ അറിവൊന്നും ഇല്ലാത്ത കാലം,  സ്കൂളിലെ ഒരുപാട് പെൺകുട്ടികളിൽ ഒരുമുഖം മാത്രം വല്ലാതെ എന്നെ ആകർഷിക്കാൻ തുടങ്ങി.

ആ കാന്തിക ശക്തി ഓരോ ദിവസം കഴിയുംതോറും എന്നെ കൂടുതൽ കൂടുതൽ ആകർഷിച്ച് കീഴ്പെടുത്തി കൊണ്ടിരുന്നു.

പെട്ടന്ന് തന്നെ ഞങ്ങൾ സൗഹൃദത്തിലായി, പക്ഷേ ഇഷ്ടമാണെന്ന് മാത്രം പറയാൻ കഴിഞ്ഞില്ല.

ഒരുപാട് കാലം പറയാതെ മനസ്സിൽ കൊണ്ടുനടന്ന ആ  ഇഷ്ടത്തിന് ഒരു സുഖമുണ്ടായിരുന്നു. ഒരു വർഷത്തോളം ഞാനത് മനസ്സിൽ തന്നെ കൊണ്ടുനടന്നു.

അങ്ങനെ, ഒരു ബുധനാഴ്ച ദിവസം പറയാമെന്ന് ഉറപ്പിച്ച് പുതിയ ഷർട്ടും പാന്റും ഇട്ട് ഞാൻ സ്കൂളിലേക്ക് പോകാൻ ഇറങ്ങി.
തലേന്ന് രാത്രി, അവളോട് പറയാൻ ആലോചിച്ച് നിശ്ചയിച്ചത് ഓർത്ത് സ്കൂളിലേക്ക് നടന്നു. പക്ഷേ സ്കൂൾ അടുക്കും തോറും എനിക്ക് വിയർക്കാനും ഹൃദയമിടിപ്പ് കൂടാനും തുടങ്ങി. സ്കൂൾ കോമ്പൗണ്ടിൽ എത്തിയപ്പോഴേക്കും ശ്വാസം മുട്ടുന്ന പോലെ ഒക്കെ ഒരു തോന്നൽ.

എങ്കിലും മനസ്സിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ച് അറിയാവുന്ന സകല ദൈവങ്ങളേയും വിളിച്ച് ക്ലാസിലേക്ക് കയറി, ആ ഒരു നിമിഷം ഞാനൊരു തനി മതേതരൻ ആയി മാറി.

എന്റെ ബാഗ് ഡസ്കിൽ വെച്ച്, അവളിരിക്കുന്ന സ്ഥലം ശ്വാസം നിയന്ത്രിച്ച് ഒന്ന് ചെരിഞ്ഞ് നോക്കി. നല്ല ചിരിയോടെ "എന്താടാ കള്ളനോട്ടം" എന്ന് അവളുടെയും എന്റെയും കൂട്ടുകാരിയുടെ കണ്ണ് കൊണ്ടുള്ള  ചോദ്യത്തിന്, സ്റ്റൈലായ ഒരു ചിരിയിലും കണ്ണിറുക്കിലും ഉത്തരം ഒതുക്കി.

വാച്ചിൽ നോക്കിയ എന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടിത്തുടങ്ങി. സമയം 9.30...
9.45 ന് അവൾ എത്തും...
വീണ്ടും യുഗങ്ങളുടെ കാത്തിരിപ്പ് പോലെയുള്ള 15 മിനിട്ട് ശ്വാസം നിയന്ത്രിച്ച്, അവളെ പ്രതീക്ഷിച്ച് ഞാൻ നിന്നു.
സമയം 9.45 കഴിഞ്ഞു അവൾ എത്തിയില്ല.

പിന്നെയും സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ബെൽ അടിച്ചു. പ്രാർത്ഥന കഴിഞ്ഞു ക്ലാസ് തുടങ്ങി. പക്ഷേ അവൾ മാത്രം വന്നില്ല. നിരാശയും സങ്കടവും മാറി മാറി വന്ന് എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അതൊടുവിൽ ദേഷ്യമായ് മാറി.  ഇതിനിടയിൽ അവൾ എന്താ വരാത്തേ എന്തോണ്ടായിരിക്കും വരാത്തേ എന്നൊക്കെ തുടങ്ങിയ ചിന്തയിൽ എന്റെ മനസ്സ് കുരുങ്ങി നിന്നു. ഇതിനിടയിൽ ഇന്റർബെല്ലും കഴിഞ്ഞു.

എന്റെ ചങ്കിനോട് കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞത്, ''ടാ ആദി… നീ ഇങ്ങനെ കെടന്ന് പെടക്കാതെ… അവൾക്ക് വല്ല അസുഖവും ആവും അതോണ്ടാവും വരാത്തത്" എന്ന്. ആ ദുഷ്ടൻ വീണ്ടും എന്റെ രക്തസമ്മർദ്ദം കൂട്ടി. അവന് ഒ ഒരു പുച്ചം സമ്മാനിച്ച് ഞാൻ എന്റെ സീറ്റിൽ തന്നെ തിരിച്ചെത്തി. മെല്ലെ ചെരിഞ്ഞ് അവൾടെ സീറ്റിലേക്ക് ഒന്നൂടെ നോക്കി. ഇല്ല അവൾ വന്നിട്ടില്ല.

അങ്ങനെ വെറുതെ ഓരോ ചിന്തകളിൽ മുഴുകിയിരുന്ന് ഉച്ചയായി, എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ സ്കൂളിൽ നിന്നും സ്കൂട്ടായി. അവളുടെ വീടിന്റെ ചുറ്റുപാടുകൾ കറങ്ങി നടന്നു. പക്ഷേ അവളെ മാത്രം കണ്ടില്ല, അവളെ ഉപ്പനേം ഉമ്മനേം കണ്ടു പിന്നെയും കറങ്ങി ഒരു പാട് നേരം. കറങ്ങി കറങ്ങി തലകറങ്ങിയപ്പോൾ വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്തി ഷർട്ടഴിച്ച് വെച്ച് പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നിടത്തേക്ക് പോയെങ്കിലും, മനസ്സ് അവളുടെ പിന്നാലെ തന്നെ ആയിരുന്നു.

ആരോ ബോൾ ചെയ്യുന്നു, ആരോ അടിക്കുന്നു, ആരോ പിടിക്കുന്നു, ഒന്നും മനസിൽ കയറണില്ല. ഇരുട്ടു മൂടി ചെങ്ങായ്മാർ കളി നിർത്തിപ്പോയിട്ടും, ആകാശത്തേ നക്ഷത്രങ്ങളേയും എണ്ണി നോക്കി ഞാനാപുല്ലിൽ തന്നെ കിടന്നു. ആദ്യേ... എടാ ആദീ... എന്ന ഉമ്മാടെ വിളി കേട്ട് എണ്ണൽ നിർത്തി വീട്ടിലോട്ട് ഓടി.

ഉമ്മ എന്തൊക്കയോ വഴക്ക് പറയുന്നതും കേട്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകം നോക്കിയിരിക്കൽ തുടങ്ങി. നമ്മൾക്ക് എന്ത് പഠിത്തം?

അങ്ങനെ എങ്ങനോക്കെയോ നേരം വെളുത്ത്, കുളിച്ച് കുപ്പായം മാറി സ്കൂളിലേക്ക് ഓടി.
9:10 ആകുമ്പോഴേക്കും സ്കൂളിൽ എത്തി. ബാഗ് ഡെസ്ക്കിൽ വെച്ച്, വരാന്തയിൽ നിന്ന് ദൂരെ ഗെയ്റ്റിൽ അവളുടെ വരവും കാത്ത് നോക്കി നിന്നു.

 9:30 നമ്മടെ ചങ്ക് ചങ്ങാതി വന്നു.

അവൻ :- ആദീ നീഇന്നലെ ഉച്ചക്ക് എന്ത പോയെ...?
ഞാൻ:- അത് എനിക്ക് അവൾ ഇല്ലാഞിട്ട് ഒര് മൂഡില്ലാത്തത് കൊണ്ട് പോയതാ.
അവൻ :- ഇന്നലെ ഉച്ചക്ക് അവൾ വന്നിരുന്നു. ടീച്ചർ അവളെക്കൊണ്ട് പാട്ടും പാടിച്ചു.( അവൾ നന്നായ് പാടുമായിരുന്നു)
ഞാൻ:- ആണോ ഏത് പാട്ടാ പാടിയത്??
അവൻ:- നിനക്കിഷ്ടമുള്ള പാട്ട്
ഞാൻ:- അതും കൂടെ കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല.

അങ്ങനെ 9:30 കഴിഞ്ഞ് കുട്ടികൾ കൂടുതൽ വന്ന് തുടങ്ങി.
ഗെയ്റ്റിൽ അവരുടെ നടത്തം ഒന്നൂടെ നോക്കി, തട്ടമിട്ട് വരുന്നത് അവൾ തന്നെ എന്ന് ഉറപ്പിച്ചു. ഞാൻ അവൾ നടന്നു വരുന്നതും നോക്കി നിന്നു.

അടുത്തെത്തിയപ്പോൾ അവൾ ചോദിക്യാ, നീ എവടായിരുന്നു ആദീ  ഇന്നലെ ഞാൻ പാടിയിരുന്നു, നിനക്ക് ഇഷ്ടമുള്ള പാട്ടാണ് പാടിയത്. നീ കേട്ടില്ലല്ലോ എന്നൊക്കെ.
വയ്യാത്തോണ്ട് പോയതാണ് എന്ന് പറഞ്ഞ്, കാണാതെ പടിച്ചതെല്ലാം തൊണ്ടയിൽ കുരുങ്ങി കിടന്നപ്പോൾ ഞാൻ രംഗം വിട്ടു.

അങ്ങനെ പ്ലസ്ടു ക്ലാസ് കഴിയുന്നത് വരെ ശ്രമങ്ങൾ പരാജയപ്പെട്ട് കൊണ്ടിരുന്നു.
പിന്നെയും ശ്രമങ്ങൾ തുടർന്ന് കൊണ്ടിരുന്നു. പിന്നീട് ഞാൻ ബ്ലാഗ്ലൂരിൽ പഠിക്കാൻ പോയി. അതിനിടയിൽ അവൾ വീട് മാറി പോയത് ഞാൻ അറിഞ്ഞില്ല.

അങ്ങനെ ലീവിന് വരുമ്പോൾ ഒരു സൈക്കിൾ എടുത്ത്. അതിൽ അവളെ അന്വേഷണമായി, അങ്ങനെ അന്വേഷണം ബജാജ് ബോക്സറിലേക്ക് മാറി പിന്നെ ബോക്സർ ഇത്തിരി മോഡൽ കൂട്ടി പിന്നെ ബജാജിന്റെ പൾസർ ആയി എന്നിട്ടും അവളെ കണ്ടെത്തിയില്ല...
പിന്നെ കൂട്ടുകാരന്റെ കാറും എടുത്ത് അതിൽ ഒന്ന് കറങ്ങാൻ ഇറങ്ങിയപ്പോൾ അങ്ങ് ദൂരെ ബസ് സ്റ്റോപ്പിലേക്ക് ഒരു പെണ്ണ് നടന്ന് വരുന്നു. ആ നടത്തം നോക്കിയപ്പോൾ അവൾ തന്നെയാണ് അതെന്ന് മനസ്സിലായി. ഞാൻ അടുത്ത് എത്തുമ്പോഴേക്കും അവൾ ബസ്സിൽ കയറിപ്പോയ് ഞാൻ എന്തോ ഓർത്ത് അങ്ങനെ തന്നെ നിന്നു.
പിറ്റേന്ന് നേരത്തെ തന്നെ അവളെ കണ്ട സ്ഥലത്ത് ഹാജരായി. അവൾ വന്നു ചിരിച്ചു.. ഞാനും ചിരിച്ചു...
ഞാൻ :- എന്താ ഇവിടെ
അവൾ :- ഇപ്പം ഇവിടാ താമസം... നീ എന്താ ഇവിടെ...?
ഞാൻ :- ഒരാളെ കാണാൻ വന്നതാ..
അങ്ങനെ കുശലം പറഞ്ഞ് … നമ്പർ മേടിച്ചു. പിന്നെ ചാറ്റിംഗ് ഒക്കെ തകൃതി ആയി നടന്നു.

പിന്നീട് ഒരു അവസരം കിട്ടിയപ്പോൾ ഞാൻ അത്  അവളോട് നേരിട്ട് തുറന്നു പറഞ്ഞു, എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.
കിട്ടിയ മറുപടി ആകട്ടെ അവൾ വേറൊരു ആളുമായി പ്രണയത്തിലായിരുന്നു എന്ന്. എന്റെ ഹൃദയം തകർന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പിന്നീട്  "കണ്ണീർ പൂവിന്റെ കവിളിൽ തലോടി, പറയാതെ അറിയാതെ" തുടങ്ങിയ പാട്ടുകളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി.

അങ്ങനെ ഉള്ളിലെ  വിഷമം വാക്കുകളായി പുറത്തു ചാടി അതൊരു കവിതയായി. ആദ്യമായി എഴുതിയ കവിത. അതിലെ അവസാന വരികളിൽ അടുത്ത ജന്മത്തിൽ എങ്കിലും ഒന്നാകാം എന്നൊക്ക ആയിരുന്നു. ഇപ്പോളത് ഇടക്ക് വായിക്കുമ്പോൾ ചിരി വരാറുണ്ട്.
ഒരു ദിവസം ഉപ്പ ആ കവിത വായിച്ചു. എന്നോട് കാര്യങ്ങൾ അന്വേഷിച്ചു. അന്ന് ഞാൻ എന്തിനാണ് കരഞ്ഞതെന്ന് ഇപ്പോളും എനിക്ക്  മനസിലായിട്ടില്ല…

"മഴയുടെ നേര്‍ത്ത രാഗം പോലെ
പെയ്തു തീര്‍ന്നിട്ടും പിന്നെയും ബാക്കി നില്‍ക്കുന്ന ജാലകങ്ങള്‍ പോലെ
ചില ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും.."

Saturday, February 8, 2020

സ്കൂൾ പ്രണയം....

ജൂണിലെ പേമാരി പെയ്തിറങ്ങി, 
മണ്ണിന്റെ നറുഗന്ധമെങ്ങുമെത്തി. 
അമ്മതൻ കൈപിടിച്ചന്നാമഴയിൽ, 
വിദ്യാലയപ്പടികൾ കയറിവന്നു. 

ഗുരുവിന്റെ വിദ്യയിൽ മുക്തനായി,
അറിവിന്റെ പാതയിൽ ഞാൻ നടന്നു '
കാലങ്ങളോരോന്നായ് കടന്നുപോയി.
കാലത്തിൻ മാറ്റങ്ങൾ വന്നുനിന്നു.

കൗമാരമെന്നിൽ ചിറകുമുളച്ചൊരു,
അഗ്നിയിൽ കിളുർത്ത പ്രണയമായി.
തീവ്രാനുരാഗമായ്‌...
ജീവനിൽ  ശ്വാസമായ്...
വിദ്യയ്ക്ക് തടസമായ്‌ പ്രണയം.

മാർച്ചുമാസത്തിന്റെ  
തീക്ഷ്‌ണമാം വെയിലിൽ '
തമ്മിൽ അകന്നു പോയ് പ്രണയം...
തമ്മിൽ അകന്നുപോയ് പ്രണയം.

Thursday, February 6, 2020

മരണമെത്തുന്ന നേരത്ത്

" മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ... 
കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ... 
ഒടുവിലായി അകത്തേക്കെടുക്കുന്ന ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ... 
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ..."


ഈ നാലു വരി കവിത കേൾക്കുമ്പോൾ ഇപ്പോഴും ഞാൻ ഓർക്കാറുണ്ട് എന്റെ അന്ത്യവേളകൾ. നിത്യതയുടെ ലോകത്തേക്കുള്ള  ആദ്യ യാത്രയുടെ ഒരുക്കത്തിൽ , മിഴികൾ പാതി അടഞ്ഞു. പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ഒരു മായക്കാഴ്ചയിൽ  എന്ന പോലെ മങ്ങി തുടങ്ങുമ്പോൾ, വരണ്ട ചുണ്ടുകൾ യാത്രാമൊഴി ചൊല്ലുന്ന വേർപാടിന്റെ അവസാന വേളയിലും, ഞാൻ അറിയുന്നു നിന്റെ സാമീപ്യം... നിന്റെ വിരലുകളുടെ മൃദുസ്പർശം...

ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിർവൃതിയിൽ എന്റെ മനസ്സ് പറഞ്ഞു, നിനക്ക് ഇനി ആശ്വാസത്തോടെ, സന്തോഷത്തോടെ തിരികെ പോകാം...
എന്തെന്നാൽ….
നിന്റെ അവസാനശ്വാസത്തിന് പോലും അവളുടെ ഗന്ധമാണ്...
നിന്റെ മരിക്കാത്ത പ്രണയത്തിൻ ഗന്ധം...
ഒരിക്കലും മരിക്കാത്ത കുറെ ഏറെ നല്ല ഓർമ്മകളുടെ ഗന്ധം ! 

Saturday, February 1, 2020

ആദി മോഹിച്ച സുറുമയെഴുതിയ കണ്ണ്

പരസ്പരം അറിയാതെ... പറയാതെ....
അറിഞ്ഞിട്ടും അറിയാത്തമട്ടിൽ...
പറഞ്ഞിട്ടും കേൾക്കാത്ത ഭാവത്തോടെ....
ചിലരിലെല്ലാം ഉണ്ടായിരിക്കും ഇതുപോലൊരു പ്രണയം...
മറ്റേതു പ്രണയത്തെക്കാളും, ഓർമ്മകൾ സുന്ദരമായി തോന്നുന്ന ചില നിമിഷങ്ങളും....

അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഗൾഫ്കാരുടെ ഇഷ്ട ദിവസം. നാട്ടിലുള്ള ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അവരുടെ ഞായറാഴ്ച.എന്റെ ജീവിതത്തിൽ പല നല്ലകാര്യങ്ങളും നടന്ന ഒരു ദിവസം ആയത് കൊണ്ട് തന്നെ "വെള്ളിയാഴ്ച" എനിക്കേറ്റവും പ്രിയപ്പെട്ട ദിനമായി മാറി.

പതിവുപോലെ ആർക്കോ വേണ്ടി ഓഫീസിൽ പോയ ഒരു ദിവസം, വർക്കൊക്കെ കഴിഞ്ഞു ആരും കാണാതെ നേരെ ഫേസ്‌ബുക്കിൽ കയറി പുതുതായി വന്ന പോസ്റ്റുകൾക് ലൈക്കുകളും കമന്റുകളും വാരിക്കോരി കൊടുക്കുന്ന സമയം. അങ്ങനെ ഓരോന്നും കണ്ടും തിരിഞ്ഞും കൊണ്ടിരിക്കുന്ന സമയത്താണ് എന്റെ കണ്ണുകൾ ആ ഫ്രണ്ട്സ് സജ്ജഷന്റെ കീഴിൽ ഉണ്ടാക്കിയത്. പെൺ നാമത്തിലുള്ള ഒരു പ്രൊഫൈൽ, സുന്ദരമായൊരു നയനത്തിന്റെ പ്രൊഫൈൽ പിക്ച്ചറും. ആദ്യ കാഴ്ചയിൽ തന്നെ എന്റെ മനസ്സെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു, അത് കൊണ്ടായിരിക്കണം രണ്ടാമതോന്നാലോചിക്കാതെ അവൾക് ഞാൻ സൗഹൃദ അപേക്ഷ കൊടുത്തത്. എന്താണെന്നറിയില്ല, സാധാരണ ഒരു പെൺകുട്ടിക്ക് റിക്വസ്റ്റ് അയച്ചാലുണ്ടാവുന്ന പതിവ് കോലാഹലങ്ങൾക് വിപരീതമായി അവളത് സ്വീകരിച്ചു. മനസ്സിൽ വീണ്ടും ഒരു ലഡ്ഡു പൊട്ടിയത്തിന്റെ മർമ്മരങ്ങൾ. ശരിയായിരുന്നു ഒരു ലഡ്ഡു പൊട്ടിയിരുന്നു. പൊട്ടണല്ലോ.അല്ലെ..???



മയിൽപ്പീലി കണ്ണിൽ സുറുമയെഴുതി. കൊലുങ്ങനെയുള്ള കയ്യിൽ കൈമുട്ടറ്റംവരെ മൈലാഞ്ചിയിട്ട് ഒരു സുന്ദരിക്കുട്ടി. ആ കണ്ണുകൾ കണ്ടാൽ ഞാനെന്നല്ല, വായ്നോട്ടം എന്ന കലയെ അന്യം നിന്നുപോകാതെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ഏതൊരുത്തനും ഒന്ന് നോക്കിപ്പോവും. അങ്ങനെ അവളുടെ "ടൈംലൈൻ" മുഴുവന്‍ കറങ്ങി നടന്നു, ഓരോ വിവരങ്ങളും ഞാൻ പെറുക്കി എടുത്തു, ഇനി അവളെ മാത്രമേ പെറുക്കി എടുക്കാനുള്ളൂ.

അങ്ങനെ അടുത്ത ഘട്ടത്തിലേക്കു കടന്നു, അവളെ ആകർഷിക്കാൻ അവളുടെ ഓരോ പോസ്റ്റിനും ഫോട്ടോകൾക്കും എല്ലാം "ലൈക്കും , കമന്റ്റും" വാരിക്കോരി കൊടുത്തു, ആ സമയത്താണ് എനിക്കീ ഫേസ്ബുക്കിനോട് ദേഷ്യം തോന്നിയത്,കാരണം ഒരാൾക് ഒരു പോസ്റ്റിനു ഒരു ലൈക് മാത്രല്ലേ കൊടുക്കാൻ പറ്റൂ. പക്ഷേ എന്റെ പെർഫോമൻസ് മോശമായത് കൊണ്ടാണോ എന്നറിയില്ല അവൾ അതൊന്നും തിരിഞ്ഞു നോക്കിയത് പോലും ഇല്ലെന്ന് തോന്നുന്നു.

പിന്നെ അവളെ പരിചയപ്പെടാനായി പൂതി. ഞാൻ പണ്ടേ ഒരു പേടിത്തൊണ്ടൻ ആയത് കൊണ്ട്, "മെസ്സേജ്" ചെയ്‌താൽ കുഴപ്പാകോ എന്നും, "ബ്ലോക്ക്" ചെയ്യോ എന്നും പേടിച്ച് ഒന്നും മിണ്ടാതെ അവളെ "പോസ്റ്റ്കളും" ഫോട്ടോകളും നോക്കി എന്‍റെ ആഗ്രഹവും ഉള്ളിലൊതുക്കി, ഏതാണ്ടോ പോകാൻ പോകുന്ന അണ്ണാനെപ്പോലെ ഇരുന്നു.

ഇരുന്ന് ഇരുന്ന് ചന്തിയിൽ വേര് മുളക്കും എന്ന് തോന്നിയപ്പോ ഇടക്ക് എണീറ്റ് നടന്നു. അപ്പോഴും അവസ്ഥക്ക് ഒരു മാറ്റവും ഇല്ലാട്ടോ. നേരത്തെ പറഞ്ഞപോലെത്തന്നെ. കുറച്ച് ദിവസങ്ങൾ അങ്ങനെ ഇരുന്നും നടന്നും നീങ്ങി. ഒന്ന് പരിചയപ്പെടാൻ പറ്റാത്തതിലുള്ള സങ്കടം എവിടെയൊക്കെയോ വിങ്ങുന്നുണ്ടായിരുന്നു. ഒരു പക്ഷെ ആ ദയനീയ മുഖം നിങ്ങളും കണ്ടിരുന്നെകിൽ, ഒന്ന്1 സമാധാനിപ്പിച്ചിട്ടെ പോവുള്ളായിരുന്നു. അത്രക്കും സങ്കടായിരുന്നു എനിക്ക്. സത്യമായിട്ടും....!

അവളെപ്പറ്റി എന്തെങ്കിലും ഒക്കെ അറിയാൻ വേണ്ടി, അതിനുവേണ്ടി മാത്രം അവളെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള മുഴുവൻ പെൺകുട്ടികൾക്കും ഞാൻ റിക്വസ്റ്റ് വിട്ടു (മുന്നറിയിപ്പ്‌: ഇനി എന്നെ തെറ്റിദ്ധരിച്ച് കോഴി എന്നൊന്നും വിളിക്കേണ്ടട്ടോ). വിട്ടവരിൽ കുറച്ച് പേർ ആഡ് ചെയ്തു. ബാക്കി ഉള്ളവർക്ക് അസൂയയാണെന്ന് തോന്നുന്നു. അവളെപ്പറ്റി ചോദിച്ച് അവർക്ക് മെസ്സേജ് അയച്ചു. കുറച്ച് മറുപടി ഒക്കെ വന്നു. പക്ഷെ എല്ലാം എന്നെ നിരാശിക്കുന്നതായിരുന്നു . ആർക്കും അവളെ അറിയില്ല. പിന്നെയും ഞാൻ സങ്കട കടലിൽ നീരാടിക്കൊണ്ടിരുന്നു. ഇപ്പോ നിങ്ങക്കൊക്കെ ഒരു തോന്നാലുണ്ടാവുംഞാൻ എന്തിനാ ഇങ്ങനൊക്കെ കഷ്ടപ്പെടുന്നത്. ഞാൻ അവൾക്ക് നേരിട്ട് മെസ്സേജ് ചെയ്ത് പരിചയപ്പെട്ടാൽ പോരേന്ന്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പേടി... പൊരിഞ്ഞ പേടി. ആ പേടിക്കും ഉണ്ടൊരു ചെറിയ കാരണം.

പണ്ട് ഞാൻ പത്താം ക്ലാസിൽ പടിക്കുമ്പോ കാട്ടാപ്പനായിലെ ഹൃഥ്വിക് റോഷനെപ്പോലെ സുന്ദരനായിരുന്നു. ഇപ്പോഴും ആ സൗന്ദര്യത്തിന് കുറവൊന്നും ഇല്ലാന്ന് പലരും സ്വകാര്യം പറയുന്നത് ഞാൻ ഒളിഞ്ഞു കേട്ടിട്ടുണ്ട്. അവർക്കൊക്കെ കണ്ണിനെന്തെങ്കിലും കുഴപ്പണ്ടാവേർക്കുംലേ?

അങ്ങനെ പത്താം ക്ലാസിൽ പഠിക്കണ എനിക്ക് ഏഴാം ക്ലാസിൽ പടിക്കണ രഹന എന്ന് പേരുള്ള സുന്ദരി കുട്ടിയോട് പ്രേമം. പൊരിഞ്ഞ പ്രേമം. ഞാനവളുടെ കൂടെയും ബാക്കിലും ഒക്കെ നടക്കാൻ തുടങ്ങി. നടന്ന് നടന്ന് ഒരീസം ഞാനെന്‍റെ പരിശുദ്ധ പ്രണയം അവളോട് തുറന്ന് പറഞ്ഞു. അവളെന്നോട് ഇഷ്ട്ടം അല്ലാന്ന് പറഞ്ഞില്ല. ഉപ്പച്ചിനോട് ചോദിച്ച് നോക്കീട്ട് പറയാന്ന് പറഞ്ഞു. അല്ല അതിന് അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാനവളോട് പറഞ്ഞത് ഇങ്ങനായിരുന്നു. " രഹന എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ?". കല്യാണക്കാര്യം ഒക്കെ ഉപ്പനോട് ചോദിക്കണല്ലോലെ?.

ഓള് ചുമ്മാ പറഞ്ഞത് ആകും എന്നാണു ഞാൻ കരുതിയത്. അടുത്ത ദിവസം ഞാൻ മറുപടിയും പ്രതീക്ഷിച്ച് സ്‌കൂളിൽ പോയപ്പോൾ ആണ് മനസിലായത് ഓൾ ശരിക്കും പറഞ്ഞത് ആണെന്ന്. എന്‍റെ രഹനയും ഓളെ ബാപ്പച്ചിയും ഉണ്ടായിരുന്നു അവിടെ. സത്യം പറയാലോ അന്നെനിക്ക് നല്ല ദിവസമായിരുന്നു. ക്ലാസിൽ നിന്നെന്നെ പുറത്താക്കി. ഉപ്പാനെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു. പിറ്റേ ദിവസം ഞാൻ ഉപ്പാനേം കൂട്ടി പോയി,പിന്നെ നടന്നതൊന്നും ഇവിടെ എഴുതാനോ പറയാനോ പറ്റില്ല.

അങ്ങനെ ആ അനശ്വര പ്രണയം അവിടെ വെച്ച് എല്ലാവരുംകൂടി മുളയിലേ നുള്ളിക്കളഞ്ഞു. പാവം ഞാൻ. അന്ന് മുതൽ തുടങ്ങിയതാണ് പേടി.

അപ്പോ പറഞ്ഞു വന്നത്... ആഡ് ചെയ്തവരൊക്കെ ചാറ്റ് ചെയ്ത് നല്ല ഫ്രണ്ടുക്കൾ ആയി.. ഞാൻ അവരോട് അവളെപ്പറ്റി പറഞ്ഞു. അവരുടെ നിർബന്ധം കാരണം ഞാൻ അവൾക്ക് മെസ്സേജ് അയക്കാൻ തീരുമാനിച്ചു. ഇതിനിടക്ക് അവളെ ഫോട്ടോ കണ്ട് കണ്ട് എനിക്കവളോടൊരു മുഹബത്തിന്റെ കൊടുമുടി കയറാൻ തുടങ്ങി. അങ്ങനെ രണ്ടും കല്പിച്ചു ഞാൻ അവൾക്കൊരു "ഹായ്" വിട്ടു. 2 ദിവസം മറുപടി ഒന്നും കണ്ടില്ല. അടുത്ത ദിവസം ഒരു മെസ്സേജ് കണ്ടു. തുറന്നു നോക്കിയപ്പോ അവൾ ഒരു "ഹലോ" അയച്ചിരിക്കുന്നു. ഞങ്ങൾ പരസ്പ്പരം പരിചയപ്പെട്ടു. അധികം വൈകാതെ തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. പരിചയപ്പെട്ടപ്പോൾ അവളെ അടുത്തറിഞ്ഞപ്പോൾ അവളോടുള്ള ഇഷ്ടം കൂടി. അങ്ങനെ സ്വന്തം എഴുതിയതും കോപ്പി പേസ്റ്റ് ചെയ്തും ഒരുപാട് ലൗ മെസ്സേജുകൾ ഞാൻ അവൾക്ക് അയക്കാൻ തുടങ്ങി. അത് കാണുമ്പോ അവൾ ചിരിക്കും, എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഇനി എനിക്ക് അവളോടുള്ള ഇഷ്ട്ടം അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുവാണോ അതോ അറിയാഞ്ഞിട്ടാണോ എന്നും എനിക്കൊരു സംശയം ഉണ്ടായിരുന്നു. ഞാസൻ മെസ്സേജ് അയക്കൽ തുടർന്നു.


"നിന്‍റെ സ്നേഹത്തിന് മുന്നിൽ എന്‍റെ സ്നേഹം ഒന്നുമല്ല.
ഞാൻ ആ സ്നേഹത്തിനു മുന്നിൽ വീണ്ടും വീണ്ടും ഒന്നും അല്ലാതായി പോകുന്നു.
നിനക്കും നിന്‍റെ സ്നേഹത്തിനും നിന്‍റെ സ്നേഹത്തിനും മുന്നിൽ തോറ്റു പോകുന്നു.
എങ്കിലും ആ തോൽവി ഞാൻ ഇഷ്ടപ്പെടുന്നു.
കാരണം അത് നിന്‍റെ മുന്നിൽ അല്ലെ...! നീ എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്..." (ഒന്നാം ക്ലാസിൽ പരീക്ഷ എഴുതി ജയിച്ചിട്ടും, വയസ്സ് തികഞ്ഞില്ല എന്നും പറഞ്ഞു രണ്ടിലേക്ക് ആക്കാതെ ഒന്നിൽ തന്നെ ഇരുത്തിയപ്പോ, ഒറ്റ ഇരുപ്പിൽ എപ്പിസോഡായി ഒരാഴ്ച ക്ലാസിൽ പോകാതെ കരഞ്ഞിരുന്ന ഞാനാണ് ഓളോട് ഇങ്ങനൊക്കെ പറഞ്ഞത്)
 ഇങ്ങനെയുള്ള പഞ്ചസാര ഒട്ടും കുറയാതെയുള്ള മെസ്സേജ് കൾ ഒക്കെ ഓൾക്ക് ഞാൻ തുരു തുരാന്ന് അയച്ചുകൊണ്ടിരുന്നു."

ചുരുക്കി പറഞ്ഞാൽ ഓഫീസിലെ വൈഫൈ മാത്രം ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ ക്യാഷ് മുടക്കി നെറ്റ് ചെയ്യാൻ വരെ തുടങ്ങി.

സഹികെട്ട് ഒരു ദിവസം ഞാൻ രണ്ടും കല്പിച്ച് എന്‍റെ ഇഷ്ടം അവളോട് പറയാൻ തീരുമാനിച്ചു. അന്നെന്തോ ക്ലോക്ക് സ്പീഡ് കുറച്ച് ഓടുന്നപോലെയാണ് എനിക്ക് തോന്നിയത്. അവൾ ക്ലാസ് കഴിഞ്ഞ് വരാൻ സാധാരണയിലും നേരം വൈകുന്നതായി തോന്നി. അവസാനം കാത്തിരുന്ന പോലെ അവൾ വന്നു. അവൾ അന്ന് സന്തോഷത്തിൽ ആണെന്ന് ചാറ്റിംഗിനിടയിൽ എനിക്ക് മനസ്സിലായി. എന്നാൽ പിന്നെ ഗോൾ അടിക്കാൻ പറ്റിയ സമയം എന്ന് കരുതി ഞാൻ ബോൾ തട്ടാൻ തുടങ്ങി.


ഞാൻ : ദിലൂ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.

ദിലു : പറ ഇക്ക.

ഞാൻ : ഞാൻ പറയുന്നത് ഇഷ്ട്ടായില്ലേൽ എന്നോട് പിണങ്ങരുത്. എന്നെ ബ്ലോക്ക് ചെയ്യരുത്. നമ്മുടെ ഫ്രണ്ട്ഷിപ് പഴയ പോലെ തുടരണം. പ്രോമിസ് ചെയ്യ്.

ദിലു : ഇക്ക എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അത് എന്നും അങ്ങനെ തന്നെയാകും. പ്രോമിസ്

ഞാൻ : ദിലു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്മാണ്. നിനക്ക് എന്നെ ഇഷ്ടമാണോ?

ദിലു : ഇക്ക തമാശ പറയാണോ? ഇക്കാക്ക് ഇത് എന്താ പറ്റിയെ?

ഞാൻ : തമാശയല്ല. കാര്യമായിട്ട് ചോദിച്ചതാണ്.

ദിലു : ഇഷ്ടം ഒക്കെ തന്നെയാണ്. പക്ഷേ കാര്യല്ല ഇക്ക. ഒരാഴ്ച മുൻപ് എന്‍റെ കല്യാണം ഉപ്പന്റെ ഫ്രണ്ട്ന്റെ മകനുമായി പറഞ്ഞു വെച്ചിരിക്ക. ഞാൻ ഇത് ഇക്കനോട് എങ്ങനെ പറയും എന്ന് കരുതി ഇരിക്കായിരുന്നു. ഉപ്പ ഗൾഫിൽ നിന്നും വന്നാൽ നിശ്ചയം ഉണ്ടാവും.

ഞാൻ : ഹും. സാരല്ല. ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞതാടി...

എന്നും പറഞ്ഞ് ഒരു സ്‌മൈൽ എന്റെ മുഖത്ത് തന്നെ ഫിറ്റ് ചെയ്ത ഒരു ഫോട്ടോ അവൾക്ക് എടുത്ത് അയച്ച് കൊടുത്തു.

ഓടിച്ചെന്നൊരു സ്റ്റാറ്റസും ഇട്ടു.

സ്വപ്നങ്ങളെ ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക....
എനിക്ക് കിട്ടാതെ പോയ മുന്തിരിക്കിന്നും മധുരം തന്നെയാണ്...

അത് പിന്നെ ഇപ്പോഴും അങ്ങനെ തന്നെ ആണല്ലോ ബ്രോ എന്ന് ഒരു ചുള്ളന്റെ കമന്റും വന്നു...



ശുഭം

(പഴയ ബ്ലോഗിൽ നിന്നും എടുത്തിട്ടത്)






Thursday, January 23, 2020

കാലൻ കോഴി


കാലന്റെ വരവറിയിക്കാനെന്ന പോലെ കാലൻ കോഴി പൂവ്വാ... പൂവ്വാ... എന്ന് കൂവി വിളിച്ച് കൊണ്ടേയിരുന്നു.

 പൂവ്വാ… പൂവ്വാ!

ആ വിളിക്ക് പുറകെയാണ് കഴിഞ്ഞ തലമുറകളിലെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ഒക്കെ പോയതെന്നും, കാലന്‍ കോഴികളുടെ വിളികേള്‍ക്കുമ്പോള്‍ മരിക്കാന്‍ തയാറായിട്ടില്ലായിരുന്നവര്‍ നാരായണ, നാരായണ എന്ന് പറഞ്ഞ് മരണമൊഴിവാക്കുമായിരുന്നു എന്നൊക്കെ പറഞ്ഞ് കേട്ട അറിവേ എനിക്കുണ്ടായിരുന്നുള്ളു. ഇന്നാകട്ടെ കാലന്‍ കോഴി വിളിച്ചാല്‍ ആരും പോകാറുമില്ല. നാരായണ, നാരായണ എന്നു പറയാറുമില്ല. "ഇഞ്ഞൊന്ന് പോണുണ്ടോ ആട്ന്ന് . വെർതെ മനുഷ്യന്റെ ഉറക്കം കളയാൻ" വെല്ല്യുമ്മ പിറുപിറുത്ത് തിരിഞ്ഞ് കിടന്നു.


ആത്മഹത്യക്കുറിപ്പിലെ അവസാന അക്ഷരവും പൂർത്തിയായിരിക്കുന്നു. അവളെ കുറിച്ചെഴുതാൻ ഇനിയീ തൂലിക ചലിക്കില്ല.
ഉച്ഛ്വാസനിശ്വാസങ്ങൾക്ക് മട്ടുപ്പാവിലെ കാറ്റിനേക്കാൾ വേഗത കൂടി. ഹൃദയമിടിപ്പിന് മരണത്തെ പുൽകാനുള്ള വ്യഗ്രത.
ജീവിക്കാൻ പഠിപ്പിച്ചവൾ തൻ്റെ മരണത്തിനും സാക്ഷിയാവട്ടെ.
എൻ്റെ പ്രിയപ്പെട്ടവൾ, അവളെന്റെ ആത്മഹത്യക്ക് ഉത്തരവാദിയാകട്ടെ.

ആത്മഹത്യാ കുറിപ്പിലെ അക്ഷരങ്ങൾ എനിക്ക് നേരെ നോക്കി പല്ലിളിക്കുന്നു. അവ ഓരോന്നും എൻ്റെ മരണം അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുന്നു.

എന്റെ എല്ലാമെല്ലാമായ കൂട്ടുകാരെ , ജീവരക്തമൊഴുകുന്ന എന്റെ ഹൃദയത്തെ മറ്റൊന്നും ആലോചിക്കാതെ അവളുടെ മുന്നിൽ അടിയറവു വച്ചവനാണ് ഞാൻ.

കണ്ണുകൾ അനുവാദം കൂടാതെ നിറഞ്ഞ് നിറഞ്ഞ് വന്നു. കരയുന്നത് എന്തിന്!.
കലിയോടെ ഞാൻ പുറംകൈ കൊണ്ട് കണ്ണീരിനെ തൂത്തെറിയാൻ നോക്കി. മായ്ക്കാൻ ശ്രമിക്കുന്തോറും അത് കുത്തി ഒഴുകുകയാണ്, അവളെ കുറിച്ചുള്ള ഓർമ്മകൾ പോലെ.
വെല്ല്യുമ്മ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ  കമിഴ്ന്ന് തലയിണയിൽ മുഖം അമർത്തി കിടന്നു.

എനിക്ക് ആരായിരുന്നു അവൾ?
അറിയില്ല. ഒന്നറിയാം എന്റെ ജീവനായിരുന്നു. എന്റെ എല്ലാമെല്ലാം ആയിരുന്നു. എന്നിട്ടും അവളെന്നെ.…


എന്റെ ചിന്തകൾ കാട്കയറി...
അവളെ ആദ്യമായി കണ്ടതും, പ്രണയം പറഞ്ഞതും, അവൾ മറുപടി തന്നതും. കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും, കുസൃതികളും എല്ലാം മനസ്സിൽ മിന്നിമറഞ്ഞു.

എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്? പൊറുക്കാൻ പറ്റാത്ത എന്ത് തെറ്റാണ് ഞാൻ ചെയ്തത്?
എന്നെ വെറുക്കാൻ മാത്രം എന്താണ് സംഭവിച്ചത്?.
അവൾക്ക് എന്നെ എങ്ങനെ മറക്കാൻ സാധിച്ചു?.

ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്റെ ഉള്ളിൽ നിറഞ്ഞാടി. അറിയില്ല. അവൾ ഒന്നും പറഞ്ഞില്ല എന്ന് പറയുന്നതാവും ശരി.

''നമ്മൾ തമ്മിൽ ചേരില്ല. എന്റെ വീട്ടുകാർക്ക് നമ്മുടെ ബന്ധത്തിൽ താൽപര്യമില്ല. നീ എന്നെ മറക്കണം''. അവസാന വാക്ക്.

   അവള്‍ എന്റേത് മാത്രമാണെന്ന് ഞാനും ഞാൻ അവളുടേത് മാത്രമെന്ന് അവളും മനസ്സില്‍ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ലോകവും സമൂഹവും ഞങ്ങളെ അഗീകരിക്കുമെന്ന് തോന്നുന്നില്ല. മിക്ക പ്രണയ കഥയിലെയും പോലെ പണക്കാരിയായ നായിക. ദരിദ്രനായ നായകന്‍. അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുന്ന നായകനോട് നായികയ്ക്ക് സ്നേഹം. ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു.  പക്ഷെ പ്രണയത്തിന്‍ മാറ്റമില്ല. പ്രണയിക്കാന്‍ ജാതിയും മതവും ഭാഷയും സൗന്ദര്യവും ഒന്നും ആവശ്യമില്ല. രണ്ടു മനസ്സ് മാത്രം മതി. അത് വല്ലോം അവൾക്ക് മനസ്സിലാകുമോ? അല്ലെങ്കിലും നഷ്ടം എന്നും എനിക്കായിരുന്നല്ലോ.  ഒരു തേങ്ങൽ പുറത്ത് വന്നു. ഞാൻ എണീറ്റ് പുറത്ത് പോയി.

തൊട്ടടുത്ത് ആരോ വന്നിരുന്ന് മുതുകിൽ തലോടിയപ്പോഴാണ് തല ഇളക്കിയത്.

ഞാൻ അനിഷ്ടത്തോടെ ചരിഞ്ഞ് ചുമരിനടുത്ത് കിടന്നു. കണ്ണുനീർ വന്നുകൊണ്ടേ  ഇരുന്നു. "ന്താപ്പോ ന്റെ കുട്ടിക്ക് പറ്റിയെ? ഇങ്ങനെ സങ്കടപ്പെടാൻ" കയ്യിൽ തടവികൊണ്ട് വല്ല്യുമ്മ ചോദിച്ചു. ശബ്ദമില്ലാത്ത കരച്ചിൽ മാത്രമായിരുന്നു എന്റെ മറുപടി.

എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നെങ്കിലും, നാവ് അനങ്ങുന്നില്ല, ശ്വാസം തൊണ്ടയിൽ കുടുങ്ങി. കണ്ണ് ചെറുതായി മറിയാൻ തുടങ്ങിയിരിക്കുന്നു. സകല ഞരമ്പുകളും വേദനയാൽ പുളഞ്ഞു. ജീവിക്കാനുള്ള ആസക്തി പൂർവ്വാധികം വളർന്നു. വയറിൽ ആകെ ഒരു തിരയിളക്കം. വായിൽ നിന്നും ഒലിച്ചിറങ്ങിയ മണ്ണെണ്ണയും ചോരയും തലയിണയെ കുതിർത്തു.  ബോധം പതിയെ മറഞ്ഞു.

സ്റ്റോർ റൂമിൽ നിന്നും എടുത്ത മണ്ണെണ്ണ കണ്ണsച്ച് കുടിച്ചപ്പോൾ ഞാൻ പിടഞ്ഞില്ല, ഞരങ്ങിയില്ല.
അത് മോചനമായിരുന്നു.
എന്റെ, സങ്കടങ്ങളിൽ  നിന്നുള്ള മോചനം.
സ്വാതന്ത്യം ലഭിച്ച സങ്കടങ്ങളുടെ ആർപ്പുവിളികൾ എൻ്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഇനിയെനിക്കുറങ്ങാം എന്നെന്നേക്കുമായ്..


"അള്ളാ ന്റെ ബദ്രീങ്ങളേ.… മോനെ നീ എന്താ ഈ കാണിച്ചേ" അവസാനമായി കേട്ടത് ഇതായിരുന്നു.

ടേബിളിൽ തുറന്ന് വെച്ച പുസ്തകത്തിൽ അന്ന് ഇങ്ങനെ എഴുതിയിരുന്നു.

"ഒരിക്കൽ നീ എൻ വിളിക്കായ് കാതോർക്കും,
എന്നോടൊന്ന് മിണ്ടുവാനായി നിന്റെ ചുണ്ടുകൾ വിതുമ്പും,
അന്ന് നിറഞ്ഞ് തുളുമ്പുന്ന നിന്റെ കണ്ണുനീർ,
നീ അറിയാതെ പോയ എന്റെ സ്നേഹത്തിന്റെ ആഴമായിരിക്കും.
അന്ന് ഞാൻ ഒരു പാട് ദൂരെ ആയിരിക്കും,
ഓടിയെത്താൻ കഴിയാത്തത്രയും ദൂരെ.

അന്ന് എന്റെ ചുറ്റുമുള്ള അനേകായിരം നക്ഷത്രങ്ങളോടായി നിന്നെ ചൂണ്ടി ഞാൻ പറയും,
ആ കാണുന്നതായിരുന്നു എന്റെ ജീവൻ എന്ന്.
കളഞ്ഞു പോയ എന്റെ സ്വപ്നം എന്ന്"



 അരുതേ എന്ന് മനസ്സ് ആയിരം വട്ടം വിലക്കിയപ്പോഴും ആ മനസ്സിനെ പ്പോലും വെറുത്തു നിന്നെ പ്രണയിച്ചത്.
മറക്കാൻ കഴിയാതെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിയാതെ മൗനമായ എന്റെ പ്രണയം.
നീ അറിയാത്ത എന്റെ പ്രണയം.
 മരിക്കാത്ത ശരീരവും മരിച്ച മനസ്സും
എനിക്ക് സമ്മാനിച്ച പ്രണയം.
 ആ പ്രണയ ഓർമ്മകളാണ് ഇന്ന് എന്റെ അക്ഷരങ്ങൾ.

ഈ അക്ഷരങ്ങളെ ഇന്ന് ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു....

Thursday, January 16, 2020

എന്‍റെ പ്രണയം....

'സ്കൂളില്‍ പഠിക്കണ കാലത്ത് പതിവ് പോലെ ഒരു ഇന്‍റെര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന ഞാനും നടകയറി ഓടിപ്പോവുകയായിരുന്ന അവളും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്ന് മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം. വീഴ്ച്ചയുടെ ഓര്‍മ്മക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാട് വീണു. അതോടെ അവളുടെ സൌന്തര്യം മുഴുവന്‍ പോയി എന്ന് അവളുടെ ഉമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നത് ഞാന്‍ കേട്ടു.


ഞാനെന്തു ചെയ്യാന്‍? ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അത് ചെയ്തില്ല.


അവളുടെ സൗന്ദര്യം എന്ന് പറയണ ആ സാധനണ്ടല്ലോ അതിനെക്കുറിച്ച് അന്ന് എനിക്ക് വല്യ പിടി ഉണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞു പോയി എന്ന് അവളുടെ ഉമ്മ പറഞ്ഞതിനാലാവണം അവള്‍ക്ക് കുറഞ്ഞ തോതിലെങ്കിലും സൗന്ദര്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട് എന്ന് ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.


പപ്പടം പോലെ നെറ്റിയുടെ വലതുഭാഗത്ത്‌ ഒരിക്കലും മായാത്ത പാടായി വീണ ആ മുറിവുണ്ടല്ലോ... അതായിരുന്നു എന്‍റെ പ്രണയം... അതിന്‍റെ വേദനയും നീറ്റലും മാറിക്കഴിഞ്ഞ് അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്ന് മുതല്‍ ഞാന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങി. എനിക്കല്ലാതെ അന്ന് കൂടെപടിക്കണ വേറൊരുത്തനും അന്ന് പ്രേമം എന്തെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് ആണോന്ന്‍ അറിയില്ല എനിക്ക് എന്നോട് തന്നെ വല്ലാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നി. പക്ഷേങ്കി ഓള്‍ക്ക് എന്നോട് ഇല്ലാത്തതും അതായിരുന്നു.


അന്നത്തെ ആ കൂട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ട് പോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രമിച്ചായി അവളെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളെ നെറ്റിയിലുള്ളതിനേക്കാള്‍ വലിയ മുറിപ്പാടുണ്ടാക്കി.


ആ മുറികളില്‍ നിന്നും ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍പോലും അറിയാതെ. അതങ്ങനെ വളര്‍ന്ന് വളര്‍ന്ന്‍ പാഷന്‍ ഫ്രൂട്ടിന്‍റെ വള്ളി പടര്‍ന്ന്‍ പന്തലിക്കണ പോലെ പന്തലിച്ചു. ഇനിയെന്നീ ചെമ്പകം പുഷ്പിക്കും എന്നറിയാതെ ഞാന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ നടന്നു.


മിക്സഡ്‌ സ്കൂളിന്‍റെസ്വാതന്ത്ര്യങ്ങളില്‍ നിന്ന് ആണ്‍കുട്ടികളും പെണ്‍ കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലെക്ക് പഠനം മാറിയപ്പോള്‍ ആയിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്. അവളെ എങ്ങനെയെങ്കിലും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത അജണ്ട.


തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ. എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നും അവള്‍ക്ക് വേണ്ടി ഞാന്‍ പ്രണയലേഖനം എഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക് നല്‍കി പോരുകയും ചെയ്തു.


ആഴ്ചകളും മാസങ്ങളും അത് തുടര്‍ന്നു. ഞാന്‍ അങ്ങോട്ട് കൊടുത്ത പ്രണയ ലേഖനങ്ങളുടെ എണ്ണം 100 തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി. രണ്ടും കല്‍പ്പിച്ച് വീട്ടിലേക്ക് ഓടിയ ഞാന്‍ പുസ്തകം എവിടേയോ വലിച്ചെറിഞ്ഞു. റൂമില്‍ പോയിരുന്ന് ആ വിശുദ്ധ ലേഖനം ഞാന്‍ പൊട്ടിച്ചു. ആര്‍ത്തിയോടെ അതില്‍ നോക്കിയ എനിക്ക് ഒരേയൊരു വാജകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെ ആയിരുന്നു.


മേലാല്‍ എന്‍റെ പുറകെ നടക്കരുത്.............!


അതൊരു മുന്നറിയിപ്പായി എനിക്ക് തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കത് കൈമാറി. ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്, വായിക്കുമല്ലോ? അവള്‍ വായിച്ചുകാണും. അതിങ്ങനെയായിരുന്നു...


"നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം.....!"

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളചെടുക്കുകയെന്ന ദുഷ്ക്കരമായ ആ കടമ്പ ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നുതന്നെ പറയാം. വളച്ചെടുത്ത് കഴിഞ്ഞ് പിന്നെ മേയ്ചോണ്ട് നടക്കാനായിരുന്നു അതിലും പാട്. വല്ലാതെ ബുദ്ധിമുട്ടി. പെടാപ്പട്പെട്ട് കഴിഞ്ഞ ആറേഴ് വര്ഷം ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു.








ഏല്ലാ പ്രണയങ്ങളുടെയും അവസാനം നടക്കുന്ന ട്രാജടിപോലെ ഞങ്ങളും കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെതന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷെ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ട് സംരക്ഷിച്ച് പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം കല്യാണം കഴിച്ചേ തീരൂ....


അവളുടെ വീട്ടില്‍ കല്ല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്മാരുടെ കല്ല്യാണം പോലും ആലോജിച്ചു തുടങ്ങിയിട്ടില്ല. അവളെ ഉപ്പ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളേജില്‍ പോക്കുനിന്നു. എന്നും കട്ടന്‍ കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ ചമഞ്ഞ് ചെന്ന് നില്‍ക്കാനും, പിന്നെ ആട്ടിന്‍കൂടിനടുത്ത് വെച്ച് നടക്കുന്ന സൗഹൃദ അഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി. എനിക്കായിരുന്നു തിരക്കേറെ, എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ധേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കി പോന്നു.


പടച്ചവനു നന്ദി. ഈ പടച്ചവന്‍ തന്നെയായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ. അവളുടെ ഉപ്പ ഇറച്ചി വെട്ടുകാരന്‍ റഷീദിക്കാക്ക് മുന്നില്‍ ഞാന്‍ വെറും പുഴുവായിരുന്നു സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണ് തരില്ല എന്നതായിരുന്നു അവസ്ഥ. ഈ ദുരവസ്ഥയില്‍ പല വഴിക്ക് മണിയടിക്കാന്‍ നോക്കിയിട്ടും പടച്ചവന്‍ കനിഞ്ഞില്ല.


അവളുടെ സമ്മതമില്ലാതെ അവളെ കല്യാണം ഉറപ്പിച്ചു. അവള്‍ കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്ക് പൊട്ടി. ഇനിയിപ്പോ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിന് മുന്‍പ് ഒഫീഷ്യലായി അവളെ വീട്ടില്‍ പോയി പെണ്ണ് ചോദിക്കണം. അതിനും മുന്‍പ് എന്‍റെ വീട്ടില്‍ കാര്യം അറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ ഉപ്പ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകും എന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ഞാനവളോട് അങ്ങനെ പറഞ്ഞദ്.


"നമുക്ക് ആത്മഹത്യ ചെയ്യാം..............!"


പണ്ടാറമടങ്ങാന്‍ അവളും അത് സമ്മതിച്ചു. പിന്നെ എങ്ങനെ മരിക്കണം എന്നായി ചര്‍ച്ച. തൂങ്ങിച്ചാകാന്‍ അവള്‍ക്ക് പേടിയായിരുന്നു, എനിക്കും. വിഷം കഴിച്ചാല്‍ മരിക്കും എന്നുറപ്പില്ല. കടലില്‍ ചാടിയാലും അത് തന്നെ സ്ഥിതി. ആ സ്ഥിതിക്ക് ട്രെയിനിനു തലവെച്ചു ചാകുകയാണ് ഉചിതമായവഴി എന്നവള്‍ പറഞ്ഞു. അതാവുമ്പോള്‍ ഒരു സെക്കന്‍റില്‍ തീരുമാനം ആകും.




മനസ്സില്ലാ മനസ്സോടെ ഞാനും സമ്മതിച്ചു. ട്രെയിന്‍ വരുന്ന വരെ പാളത്തില്‍ തലവെച്ചു കിടക്കുന്നത് വല്ലവരും കണ്ടാല്‍?? തലവെച്ച് കിടക്കുന്നതൊക്കെ പഴയ സ്റ്റയില്‍ ആണെന്നും ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ട് ചാടുന്നതാണ് പുതിയ സ്റ്റയില്‍ എന്നും അവള്‍ തിരുത്തി തന്നു. പിന്നെ ഒന്നും ആലോജിക്കാനുണ്ടായിരുന്നില്ല. നല്ലവണ്ണം പ്രാര്‍ഥിച്ച് കൂകിപാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.










ഡും....!!!

ഞങ്ങളും മരിച്ചു.

പത്ത് സെക്കന്‍റെടുത്ത് ഞങ്ങള്‍ സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തില്‍ കയറി മുബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന്‍ അപ്പോള്‍ ആണ് മനസ്സിലായത്.


ചെന്നപാടെ ദൈവത്തെ കേറി കണ്ടു.

ഭൂമിയില്‍ ഒരുമിച്ച് ജീവിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വെച്ച് ഞങ്ങളുടെ കല്യാണം നടത്തി തരണം.


ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.


"ശരി ഒരു വര്‍ഷം ഇതിലെ പ്രേമിച്ച് നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ അതു കഴിഞ്ഞാവാം കല്യാണം" . ദൈവം റൊമാന്റിക്കായ കക്ഷിയാണെന്ന് മനസ്സിലായി. ചുമ്മാ അടിച്ചു പൊളിച്ചോളാനും പറഞ്ഞ് ഒരു വര്‍ഷത്തെ ഒഫറാണ് തന്നിരിക്കുന്നത്.


പിറ്റേന്ന് മുതല്‍ പരിപാടി തുടങ്ങി.


രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ച കഴിഞ്ഞ് വൈകീട്ട് മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം. ആദ്യഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു.പിന്നെ പതിയെപ്പതിയെ ബോറഡി തുടങ്ങി.


പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാല് വര്‍ത്തമാനം പറയുന്നതിനിടക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും ആവളുടെ ഉപ്പനെയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്ന്‍ സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.


എന്നിരുന്നാലും ദൈവം എന്ത് വിചാരിക്കും അവള്‍ എന്ത് വിചാരിക്കും എന്ന് കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു, അവളും.

എത്രകാലം ഇത് സഹിക്കും? പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍, അവളാണേല്‍ മുന്‍ശുണ്ടിക്കാരി. ഇത്രയുംകാലം ഇതൊന്നും പുറത്ത്‌ വന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണിപോലെ അവള്‍ കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നുവെച്ചാല്‍......


എനിക്കാ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അത് പുറത്ത് കാട്ടിയില്ല. അവളെന്തു വിചാരിക്കും?!!.... അവളൊന്നും വിജാരിക്കില്ലെന്ന് മനസ്സിലായത് പിന്നീടൊരുദിവസം ആയിരുന്നു. എന്തോ പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ച്കളഞ്ഞു.


പിന്നെയൊരു ഭീഷണിയും." ഇനി മേലാല്‍ എന്‍റെ പിന്നാലെ നടക്കരുത്!!!!"


നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നുപറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടി പോകും!!!


പിറ്റേന്ന് ഞാനും അവളും കൂടി ദൈവത്തെ ചെന്ന് കണ്ടു.


"എന്ത് പറ്റി? ആറുമാസമല്ലേ ആയുള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ?"

ചിരിച്ചുകൊണ്ട് ദൈവം ചോദിച്ചു.


കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു. "കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.... ഇതൊന്നു തലേന്നു ഒഴിവാക്കി തന്നാല്‍ മതി......!!! "