കാലന്റെ വരവറിയിക്കാനെന്ന പോലെ കാലൻ കോഴി പൂവ്വാ... പൂവ്വാ... എന്ന് കൂവി വിളിച്ച് കൊണ്ടേയിരുന്നു.
പൂവ്വാ… പൂവ്വാ!
ആ വിളിക്ക് പുറകെയാണ് കഴിഞ്ഞ തലമുറകളിലെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ഒക്കെ പോയതെന്നും, കാലന്‍ കോഴികളുടെ വിളികേള്‍ക്കുമ്പോള്‍ മരിക്കാന്‍ തയാറായിട്ടില്ലായിരുന്നവര്‍ നാരായണ, നാരായണ എന്ന് പറഞ്ഞ് മരണമൊഴിവാക്കുമായിരുന്നു എന്നൊക്കെ പറഞ്ഞ് കേട്ട അറിവേ എനിക്കുണ്ടായിരുന്നുള്ളു. ഇന്നാകട്ടെ കാലന്‍ കോഴി വിളിച്ചാല്‍ ആരും പോകാറുമില്ല. നാരായണ, നാരായണ എന്നു പറയാറുമില്ല. "ഇഞ്ഞൊന്ന് പോണുണ്ടോ ആട്ന്ന് . വെർതെ മനുഷ്യന്റെ ഉറക്കം കളയാൻ" വെല്ല്യുമ്മ പിറുപിറുത്ത് തിരിഞ്ഞ് കിടന്നു.
ആത്മഹത്യക്കുറിപ്പിലെ അവസാന അക്ഷരവും പൂർത്തിയായിരിക്കുന്നു. അവളെ കുറിച്ചെഴുതാൻ ഇനിയീ തൂലിക ചലിക്കില്ല.
ഉച്ഛ്വാസനിശ്വാസങ്ങൾക്ക് മട്ടുപ്പാവിലെ കാറ്റിനേക്കാൾ വേഗത കൂടി. ഹൃദയമിടിപ്പിന് മരണത്തെ പുൽകാനുള്ള വ്യഗ്രത.
ജീവിക്കാൻ പഠിപ്പിച്ചവൾ തൻ്റെ മരണത്തിനും സാക്ഷിയാവട്ടെ.
എൻ്റെ പ്രിയപ്പെട്ടവൾ, അവളെന്റെ ആത്മഹത്യക്ക് ഉത്തരവാദിയാകട്ടെ.
ആത്മഹത്യാ കുറിപ്പിലെ അക്ഷരങ്ങൾ എനിക്ക് നേരെ നോക്കി പല്ലിളിക്കുന്നു. അവ ഓരോന്നും എൻ്റെ മരണം അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുന്നു.
എന്റെ എല്ലാമെല്ലാമായ കൂട്ടുകാരെ , ജീവരക്തമൊഴുകുന്ന എന്റെ ഹൃദയത്തെ മറ്റൊന്നും ആലോചിക്കാതെ അവളുടെ മുന്നിൽ അടിയറവു വച്ചവനാണ് ഞാൻ.
കണ്ണുകൾ അനുവാദം കൂടാതെ നിറഞ്ഞ് നിറഞ്ഞ് വന്നു. കരയുന്നത് എന്തിന്!.
കലിയോടെ ഞാൻ പുറംകൈ കൊണ്ട് കണ്ണീരിനെ തൂത്തെറിയാൻ നോക്കി. മായ്ക്കാൻ ശ്രമിക്കുന്തോറും അത് കുത്തി ഒഴുകുകയാണ്, അവളെ കുറിച്ചുള്ള ഓർമ്മകൾ പോലെ.
വെല്ല്യുമ്മ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ കമിഴ്ന്ന് തലയിണയിൽ മുഖം അമർത്തി കിടന്നു.
എനിക്ക് ആരായിരുന്നു അവൾ?
അറിയില്ല. ഒന്നറിയാം എന്റെ ജീവനായിരുന്നു. എന്റെ എല്ലാമെല്ലാം ആയിരുന്നു. എന്നിട്ടും അവളെന്നെ.…
എന്റെ ചിന്തകൾ കാട്കയറി...
അവളെ ആദ്യമായി കണ്ടതും, പ്രണയം പറഞ്ഞതും, അവൾ മറുപടി തന്നതും. കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും, കുസൃതികളും എല്ലാം മനസ്സിൽ മിന്നിമറഞ്ഞു.
എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്? പൊറുക്കാൻ പറ്റാത്ത എന്ത് തെറ്റാണ് ഞാൻ ചെയ്തത്?
എന്നെ വെറുക്കാൻ മാത്രം എന്താണ് സംഭവിച്ചത്?.
അവൾക്ക് എന്നെ എങ്ങനെ മറക്കാൻ സാധിച്ചു?.
ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്റെ ഉള്ളിൽ നിറഞ്ഞാടി. അറിയില്ല. അവൾ ഒന്നും പറഞ്ഞില്ല എന്ന് പറയുന്നതാവും ശരി.
''നമ്മൾ തമ്മിൽ ചേരില്ല. എന്റെ വീട്ടുകാർക്ക് നമ്മുടെ ബന്ധത്തിൽ താൽപര്യമില്ല. നീ എന്നെ മറക്കണം''. അവസാന വാക്ക്.
അവള്‍ എന്റേത് മാത്രമാണെന്ന് ഞാനും ഞാൻ അവളുടേത് മാത്രമെന്ന് അവളും മനസ്സില്‍ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ലോകവും സമൂഹവും ഞങ്ങളെ അഗീകരിക്കുമെന്ന് തോന്നുന്നില്ല. മിക്ക പ്രണയ കഥയിലെയും പോലെ പണക്കാരിയായ നായിക. ദരിദ്രനായ നായകന്‍. അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുന്ന നായകനോട് നായികയ്ക്ക് സ്നേഹം. ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു. പക്ഷെ പ്രണയത്തിന്‍ മാറ്റമില്ല. പ്രണയിക്കാന്‍ ജാതിയും മതവും ഭാഷയും സൗന്ദര്യവും ഒന്നും ആവശ്യമില്ല. രണ്ടു മനസ്സ് മാത്രം മതി. അത് വല്ലോം അവൾക്ക് മനസ്സിലാകുമോ? അല്ലെങ്കിലും നഷ്ടം എന്നും എനിക്കായിരുന്നല്ലോ. ഒരു തേങ്ങൽ പുറത്ത് വന്നു. ഞാൻ എണീറ്റ് പുറത്ത് പോയി.
തൊട്ടടുത്ത് ആരോ വന്നിരുന്ന് മുതുകിൽ തലോടിയപ്പോഴാണ് തല ഇളക്കിയത്.
ഞാൻ അനിഷ്ടത്തോടെ ചരിഞ്ഞ് ചുമരിനടുത്ത് കിടന്നു. കണ്ണുനീർ വന്നുകൊണ്ടേ ഇരുന്നു. "ന്താപ്പോ ന്റെ കുട്ടിക്ക് പറ്റിയെ? ഇങ്ങനെ സങ്കടപ്പെടാൻ" കയ്യിൽ തടവികൊണ്ട് വല്ല്യുമ്മ ചോദിച്ചു. ശബ്ദമില്ലാത്ത കരച്ചിൽ മാത്രമായിരുന്നു എന്റെ മറുപടി.
എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നെങ്കിലും, നാവ് അനങ്ങുന്നില്ല, ശ്വാസം തൊണ്ടയിൽ കുടുങ്ങി. കണ്ണ് ചെറുതായി മറിയാൻ തുടങ്ങിയിരിക്കുന്നു. സകല ഞരമ്പുകളും വേദനയാൽ പുളഞ്ഞു. ജീവിക്കാനുള്ള ആസക്തി പൂർവ്വാധികം വളർന്നു. വയറിൽ ആകെ ഒരു തിരയിളക്കം. വായിൽ നിന്നും ഒലിച്ചിറങ്ങിയ മണ്ണെണ്ണയും ചോരയും തലയിണയെ കുതിർത്തു. ബോധം പതിയെ മറഞ്ഞു.
സ്റ്റോർ റൂമിൽ നിന്നും എടുത്ത മണ്ണെണ്ണ കണ്ണsച്ച് കുടിച്ചപ്പോൾ ഞാൻ പിടഞ്ഞില്ല, ഞരങ്ങിയില്ല.
അത് മോചനമായിരുന്നു.
എന്റെ, സങ്കടങ്ങളിൽ നിന്നുള്ള മോചനം.
സ്വാതന്ത്യം ലഭിച്ച സങ്കടങ്ങളുടെ ആർപ്പുവിളികൾ എൻ്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഇനിയെനിക്കുറങ്ങാം എന്നെന്നേക്കുമായ്..
"അള്ളാ ന്റെ ബദ്രീങ്ങളേ.… മോനെ നീ എന്താ ഈ കാണിച്ചേ" അവസാനമായി കേട്ടത് ഇതായിരുന്നു.
ടേബിളിൽ തുറന്ന് വെച്ച പുസ്തകത്തിൽ അന്ന് ഇങ്ങനെ എഴുതിയിരുന്നു.
"ഒരിക്കൽ നീ എൻ വിളിക്കായ് കാതോർക്കും,
എന്നോടൊന്ന് മിണ്ടുവാനായി നിന്റെ ചുണ്ടുകൾ വിതുമ്പും,
അന്ന് നിറഞ്ഞ് തുളുമ്പുന്ന നിന്റെ കണ്ണുനീർ,
നീ അറിയാതെ പോയ എന്റെ സ്നേഹത്തിന്റെ ആഴമായിരിക്കും.
അന്ന് ഞാൻ ഒരു പാട് ദൂരെ ആയിരിക്കും,
ഓടിയെത്താൻ കഴിയാത്തത്രയും ദൂരെ.
അന്ന് എന്റെ ചുറ്റുമുള്ള അനേകായിരം നക്ഷത്രങ്ങളോടായി നിന്നെ ചൂണ്ടി ഞാൻ പറയും,
ആ കാണുന്നതായിരുന്നു എന്റെ ജീവൻ എന്ന്.
കളഞ്ഞു പോയ എന്റെ സ്വപ്നം എന്ന്"
അരുതേ എന്ന് മനസ്സ് ആയിരം വട്ടം വിലക്കിയപ്പോഴും ആ മനസ്സിനെ പ്പോലും വെറുത്തു നിന്നെ പ്രണയിച്ചത്.
മറക്കാൻ കഴിയാതെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിയാതെ മൗനമായ എന്റെ പ്രണയം.
നീ അറിയാത്ത എന്റെ പ്രണയം.
മരിക്കാത്ത ശരീരവും മരിച്ച മനസ്സും
എനിക്ക് സമ്മാനിച്ച പ്രണയം.
ആ പ്രണയ ഓർമ്മകളാണ് ഇന്ന് എന്റെ അക്ഷരങ്ങൾ.
ഈ അക്ഷരങ്ങളെ ഇന്ന് ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു....